Sunday, March 27, 2011

അച്ഛനോട്

അച്ഛനോട്

(ഇതൊരു കവിതയുടെ കെട്ടും‌ മട്ടിലേക്കു വന്നുവോ എന്നെനിക്ക് സംശയമുണ്ട്. വല്ല്ലാതെ അസ്വസ്ഥമായ മനസ്സിനെ ഒന്നു ശാന്തമാക്കാൻ കുത്തിക്കുറിച്ചതാണ് എന്നതാണു സത്യം‌.  ജന്മം തന്ന പിതാവിന്റെ ഡയറിയിൽ‌ സ്വന്തം മാനത്തിന്റെ വില രേഖപ്പെടുത്തി വിൽ‌പ്പനക്ക് വച്ച, ഞാനിത് വരേക്കും കാണാത്ത, ഒരു സഹോദരിയ്ക്ക് സമർപ്പിക്കുന്നു. )




കയ്യിലെ കടലാസുവഞ്ചിയൊഴുക്കുവാനീയുമ്മറത്തിണ്ണയിൽ‌-
നീർ‌ച്ചാലുകൾ‌ ശിഷ്ടമായ് നൽകിയീ മഴയകലവേ,
കാത്തിരിക്കാറൂണ്ടായിരുന്നെന്നച്ഛനെ, ഒരു കവിളുമ്മ -
നൽ‌കുവാൻ, പിന്നെയാ കയ്യിൽ‌ തൂങ്ങിയലയുവാൻ‌

ആ വിരൽതുമ്പിൽപിടിച്ചൊരീയുത്സവച്ചന്തയും,
നാട്ടുവഴികളും, കുസൃതിച്ചിരിയുള്ള കുഞ്ഞരുവിയും‌.
ഓടിനടന്നൊരായിരംവീഥികൾ‌, എന്തൊരുത്സാ‌-
ത്തിമ്മിർപ്പിലാറാടിയ നാളുകൾ, നഷ്ടസ്വപ്നങ്ങളായ്.

കടലാസുകഷണത്തിൽ നീപൊതിഞ്ഞെത്തിച്ച
കുടമുല്ലപ്പൂവുപോൽ‌,  ഞാൻഞെരിഞ്ഞെങ്കിലും
നിൻകണ്ണിലെന്നുമൊരായിരംസൂര്യന്മാരാർ‌ത്തിയാൽ‌
കത്തിജ്ജ്വലിക്കുന്ന കാഴ്ച ഞാൻ കാണ്മൂ.

തേങ്ങലടക്കിപ്പിടിച്ച നിമിഷങ്ങളിൽ‌, പിന്നെ
വിടരാതെ ഞെട്ടറ്റുവീണ കൌമാരസ്വപ്നങ്ങളിൽ
കാണ്മാറുണ്ട് ഞാനൊരു വെള്ളിവെളിച്ചമായച്ഛനെ
അതു നീയല്ല, നീയല്ല,ഇനിയും ജനിക്കാത്തൊരച്ഛൻ

അതു നീയല്ല, നീയല്ല,ഇനിയും ജനിക്കാത്തൊരച്ഛൻ

1 comment:

  1. മനസ്സിന്‍റെ അസ്വസ്ഥത വരികളില്‍ ഉണ്ട്.... നല്ല കവിത...

    ReplyDelete